Sunday, May 1, 2011

എന്‍റെ ആദ്യത്തെ അബദ്ധം

പത്താം ക്ലാസ്സ് പാസ്‌ ആയ സന്തോഷത്തില്‍ തുള്ളിച്ചാടി നടക്കുകയായിരുന്നുഞാന്‍. അത് വരെ കോളേജ് എന്ന് പറയുന്നത് യൂണിഫോറം ഇടണ്ടാത്ത വലിയസ്കൂള്‍ ആയിരുന്നു എനിക്ക്. ഞാന്‍ പഠിച്ചിരുന്ന സമയത്ത് ആണ്‍ കുട്ടികള്‍ മാത്രംപഠിച്ചിരുന്ന സ്കൂള്‍ ആയിരുന്നു ഡോണ്‍ ബോസ്കോ. അത് കൊണ്ട്പെണ്‍കുട്ടികള്‍ കൂടി പഠിച്ചിരുന്ന സ്ഥലം എങ്ങനെ ഉണ്ടാകും എന്ന ഉത്കണ്ഠ നല്ലപോലെ ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍. കണക്കില്‍ അത്ര മോശം അല്ലാതിരുന്ന ഞാന്‍ ഏറവും നന്നായി മാര്‍ക്ക്‌ വാങ്ങിയതും കണക്കില്‍ തന്നെ. അതായിരുന്നു ഞാന്‍ ചെയ്ത തെറ്റ്.

ഡിപ്ലോമ കോഴ്സിനു ചേരാന്‍ വേണ്ട ഇന്‍ഡെക്സ് മാര്‍ക്ക്‌ എന്ന ഒരു സംഭവമുണ്ട് കണക്കും ഫിസിക്സും കെമിസ്ട്രിയും ചേര്‍ന്ന് ഇരുനൂറില്‍ നൂറ്റി ഇരുപതുമാര്‍ക്ക്‌ വേണം എനിക്കാണെങ്കില്‍ അതുണ്ടയിപ്പോയി. അതിലും 21 മാര്‍ക്ക്‌കൂടുതല്‍. പത്രത്തിലൂടെ ഒരു പാട് നാള്‍ ആയി മകനെ എന്ത് പഠിപ്പിക്കണം എന്നാ പപ്പയുടെ അന്വേഷണത്തിന് ഒരു ശാന്തി കിട്ടി. ചെറുപ്പത്തില്‍ സാമാന്യംതെറ്റില്ലാതെ പടം വരച്ചിരുന്ന എന്നോട് അമ്മ ഒരു ദിവസം ചോദിച്ചു, "നിനക്ക് വരക്കനോക്കെ ഇഷ്ടമല്ലേ? ഡിപ്ലോമക്ക് ചേര്‍ന്നാല്‍ കൊറേ വരക്കാം. അത്പോരെ?" കേരള വര്‍മയും, സെന്‍റ് തോമസും സ്വപ്നം കണ്ടു നടന്നിരുന്ന എനിക്ക്അത് കേട്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നി. "ഉം ശരി" എന്ന് ഞാനും പറഞ്ഞു.


കോളേജില്‍ പോയി ഇടപാട് നടത്താന്‍ അന്ന് ഞാന്‍ കുറച്ചു മോശം ആയിരുന്നു. അത് കൊണ്ട് അഡ്മിഷന്‍ കാര്യങ്ങള്‍ക്കായി ചേട്ടനെയും കൂട്ടി ആമ്പല്ലൂര്‍ അടുത്തുള്ള അളഗപ്പനഗരിറിലെക്കുള്ള ബസില്‍ കയറി. അവിടെ എത്തുമ്പോഴേക്കും എന്‍റെ മനസ്സ് ഏതാണ്ട് ചത്തിരുന്നു. കാണാന്‍ വലിയ ഭംഗി ഒന്നും ഇല്ലാത്ത ഒരു സ്ഥലം. ഒരിക്കലും അങ്ങനെ ഉള്ള സ്ഥലം ആയിരുന്നില്ല എന്‍റെ മനസ്സില്‍ എന്ന് അപ്പോഴേ എനിക്ക് മണം അടിച്ചു. "എവിടുന്നാണ്? എന്തിനാണ്? എന്താ കാര്യം?" എന്നീ മൂന്നു ചോദ്യങ്ങള്‍ ആണ് പ്രിന്സിപലിന്റെ മുറി എവിടെ? എന്ന ഒറ്റ ചോദ്യത്തിനു എനിക്കും ചേട്ടനും ലഭിച്ച മറുപടി. അന്നത്തെ അവിടുത്തെ തല മൂത്ത വിദ്യാര്‍ഥികളുടെ ആയിരുന്നു മറു ചോദ്യം. അന്ന് ഞാന്‍ തീരുമാനിച്ചു ഒന്നുകില്‍ അടി കൊണ്ട് ചാവും ഇല്ലെങ്കില്‍ എല്ലാത്തിനെയും ഞാന്‍ കൊല്ലും എന്ന്.

കാര്യങ്ങള്‍ ചോദിച്ചു അറിഞ്ഞതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. നേരായ വഴിക്ക് അവിടെ ചേരാന്‍ എന്‍റെ മാര്‍ക്ക്‌ മതിയാവില്ല. പള്ളി വക പോളി
ടെക്നിക് ആയതു കൊണ്ട് പള്ളിക്കും ഉണ്ട് സീറ്റ്‌. അങ്ങനെ ബന്ധത്തിലുള്ള ഒരു പള്ളീലച്ചനെ ചെന്ന് കണ്ടു കാര്യം പറയാന്‍പപ്പയും മമ്മിയും തീരുമാനിച്ചു. കാര്യങ്ങള്‍ പെട്ടെന്ന് അങ്ങനെ മുന്നോട്ടു പോയി. അക്കാലത്തു ഞങ്ങളുടെ പള്ളിയിലെ വികാരി ആയിരുന്ന ലോറന്സ് ഓലക്കെങ്കല്‍ അച്ഛനെ പോയി കാണാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ചേട്ടനും വീണ്ടും കേട്ട് കെട്ടി. അന്നാണ്ഞാന്‍ ആദ്യമായി ഒരു പള്ളീലച്ചനു കൈക്കൂലി കൊടുത്തത്. അയ്യായിരം രൂപവാങ്ങി വച്ചിട്ട്പള്ളീലച്ചന്‍ ഫ്രീ ആയി എന്നെ ഉപദേശിക്കുകയും ചെയ്തു.

സീറ്റ്‌ ഉറച്ചു. ക്ലാസ്സ്‌ തുടങ്ങറായി. പതിവ് പോലെ ഇത്തവണയും ഉണിഫോറംതയ്ച്ചു കിട്ടിയിട്ടില്ല. ആദ്യ ദിവസം തന്നെ നോട്ടപ്പുള്ളി ആവാനുള്ള ഭാഗ്യവുംഅങ്ങനെ എനിക്ക് കിട്ടി. ക്ലാസ്സില്‍ ഉണിഫോറം ഇടാത്ത രണ്ടേ രണ്ടു പേര്‍. ഞാനും ഒരു പെണ്‍കുട്ടിയും. ആദ്യത്തെ ദിവസം ആയതു കൊണ്ട് കൂടുതലൊന്നുംകേള്‍ക്കേണ്ടി വന്നില്ല. പക്ഷെ എനിക്ക് ഉണിഫോറം ഇനിയും തയ്ച്ചു കിട്ടിയിട്ടില്ല. എന്നും ക്ലാസ്സില്‍ ഉണിഫോറം ഇടാതത്തിനു കുറച്ചു കളിയാക്കല്‍ കേള്‍ക്കേണ്ടിവന്നത് എനിക്ക് ഒരു പുത്തരി ആയിരുന്നില്ല. എന്നാല്‍ മറ്റേ പെണ്‍കുട്ടിയുംഎന്നെപ്പോലെ തന്നെ ആയിരുന്നില്ലാത്തത് കൊണ്ട് കുട്ടി എന്നും കരയും. ഒരുദിവസം ഞാന്‍ കുട്ടിയെ കുറച്ചു സമാധാനിപ്പിക്കാന്‍ തീരുമാനമെടുത്തു. അന്ന് എന്‍റെ സമാധാനം സീനിയേര്‍സ് എന്ന് പറയുന്ന ചെറ്റകള്‍ കളഞ്ഞു.

"വന്നതെയുള്ളു അവന്‍ പഞ്ചാര തുടങ്ങി." തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നല്ല ഒരുപാട് പേര്‍ ഉണ്ട്. എല്ലാവര്‍ക്കും ഒരു പോലെ ഉള്ള മുഖഭാവം. ഇന്നത്തെക്കുള്ളഇര കിട്ടിയ സന്തോഷം അവരുടെ മുഖത്ത് ഞാന്‍ കണ്ടു. എന്നെ രാഗാന്‍ വന്നതാണ്‌ അവിടുത്തെ രണ്ടാം കൊല്ലവിദ്യാര്‍ഥികള്‍. ജീന്‍സും ടി ഷര്‍ട്ടും അതിന്‍റെ മുകളില്‍
ഒരു ഷര്‍ട്ടും, പിന്നെ കയ്യില്‍ ഒരു സ്റ്റീല്‍ ചങ്ങലയും. അത് ഒക്കെ എന്‍റെ ദേഹത്ത്കണ്ടത് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അവര്‍ക്ക്. റാഗിംഗ് കഥകള്‍ നാളെ പറയാം. കുറച്ചുണ്ട് തമാശകള്‍. എനിക്ക് അരി വാങ്ങാന്‍ ആപ്പീസില്‍പോകാറായി.